ഇനി ബാങ്ക് ലോക്കർ ഉപയോഗിക്കുമ്പോൾ ഭയം വേണ്ട, ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം ബാങ്കിന്
ബാങ്ക് ലോക്കറിൽ നമ്മൾ സൂക്ഷിക്കാൻ കൊടുക്കുന്ന അമൂല്യ വസ്തുക്കൾ നഷ്ടപെട്ടാൽ ബാങ്കിന് ഉത്തരവാദിത്തം ഇല്ലെന്നായിരുന്നു ഇതുവരെ ബാങ്കുകൾ പറഞ്ഞിരുന്നത്. എന്നാൽ ബാങ്ക് ലോക്കർ നിയമങ്ങൾക്ക് ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്. ഇനി ആർക്കും ധൈര്യമായി ബാങ്ക് ലോക്കറിൽ വസ്തുക്കൾ സൂക്ഷിച്ചു വെക്കാം. തീ പിടുത്തം, മോഷണം, കവർച്ച, കൊള്ള, വഞ്ചന തുടങ്ങിയവ ഉണ്ടായാൽ ഡെപ്പോസിറ്റ് ലോക്കറിന്റെ വാർഷിക വാടകയുടെ 100 മടങ്ങ് തുക ഉപഭോക്താക്കൾക്ക് നൽകണം എന്നാണ് പുതിയ നിയമം.
ഉപഭോക്താക്കളുടെ പക്കൽ നിന്നും വാടക വാങ്ങി വസ്തുക്കൾ നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത് ന്യായമല്ലെന്ന് സുപ്രീം കോടതി അഭിപ്രായപെട്ടിരുന്നു. ലോക്കറുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ 6 മാസത്തിനുള്ളിൽ മാർഗ്ഗനിർദ്ദേശം പുറത്തിറക്കണമെന്ന് സുപ്രീം കോടതി റിസേർവ് ബാങ്കിനോട് നിർദേശിച്ചിരുന്നു.
ലോക്കറിൽ വയ്ക്കുന്ന സാധനങ്ങളുടെ രേഖകൾ തങ്ങളുടെ പക്കലില്ലാത്തതിനാൽ ബാങ്കുകൾ അതിനു ഇൻഷുറൻസ് നൽകാൻ ബാധ്യത ഇല്ലെന്ന് റിസേർവ് ബാങ്ക് അറിയിച്ചു. ലോക്കറിൽ വച്ചിരിക്കുന്ന സാധനങ്ങൾ ബാങ്ക് ഇൻഷുർ ചെയ്തിട്ടില്ല എന്ന കാര്യം വ്യക്തമായി ഉപഭോക്താക്കളെ അറിയിക്കണമെന്ന് റിസേർവ് ബാങ്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ലോക്കറുകൾ സൂക്ഷിക്കുന്ന ഭാഗത്തു കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ബാങ്കുകളോട് റിസേർവ് ബാങ്ക് അറിയിച്ചു. ബാങ്ക് ശാഖകളുടെ തിരിച്ചറിയൽ കോഡ് എല്ലാ ലോക്കർ കീ കളിലും പതിപ്പിക്കണം എന്ന കാര്യം ശ്രദ്ധിക്കണം എന്നും അറിയിച്ചു. 7 വർഷത്തോളം ലോക്കർ പ്രവർത്തിക്കുന്നില്ലെങ്കിൽ ലോക്കർ നോമിനിക്കോ മറ്റു അവകാശികൾക്കോ കൈമാറാനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്ക് ഉണ്ടാകുമെന്ന് റിസേർവ് ബാങ്ക് പറഞ്ഞു. ഇപ്പോൾ നിലവിൽ ഉള്ള കസ്റ്റമേഴ്‌സുമായി ലോക്കർ നിയമങ്ങൾ പുതുക്കണമെന്ന് റിസേർവ് ആവശ്യപ്പെട്ടു.
ഇനി ബാങ്ക് ലോക്കർ ഉപയോഗിക്കുമ്പോൾ ഭയം വേണ്ട. ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തം ഉണ്ട്. ലോക്കറിന്റെ വാർഷിക വാടകയുടെ 100 മടങ്ങ് തുക തിരികെ ലഭിക്കും.