രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ അറിയിപ്പ് കൂടി വന്നിരിക്കുന്നു. രാജ്യത്തു 15 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്‌സിൻ നൽകുമെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞിരിക്കുന്നത്. ഭാരത് ബയോടെക് വാക്‌സിന് കുട്ടികളിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതുപോലെ തന്നെ ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന 60 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഡോക്ടർമാരുടെ നിർദേശത്തോടെ ബൂസ്റ്റർ ഡോസ് നൽകും. കുട്ടികൾക്ക് ഇപ്പോൾ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ കുത്തി വെക്കാനാണ് ഡി സി ജി ഐ യുടെ അനുമതി ലഭിച്ചത്. നേരത്തെ സ്യ്ഡസ് കാടിലയുടെ ഡി എൻ എ വാക്‌സിൻ കുട്ടികളിൽ കുത്തിവക്കാൻ അനുമതി ലഭിച്ചിരുന്നു. നിലവിൽ രാജ്യത്തു ഒമിക്രോൺ വ്യാപനം കൂടുകയാണെന്നും ആരും തന്നെ പരിഭ്രാന്തരാകേണ്ട തില്ലെന്നും ഇപ്പോൾ വേണ്ടത് ജാഗ്രതയാണെന്നുമാണ് പ്രധാന മന്ത്രി പങ്കുവച്ചത്.
രോഗത്തിന്റെ തീവ്രവസ്ഥ നേരിടുവാൻ രാജ്യം സൂസജ്ജം ആണെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് അനിവാര്യം ആണെന്നും കേന്ദ്ര നിർദ്ദേശം നടപ്പിലാക്കുവാൻ കേരളം സജ്ജമാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഒമിക്രോൺ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് ആദ്യത്തേതിൽ നിന്നും വ്യത്യസ്ത വാക്‌സിൻ ആയിരിക്കും എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ആദ്യ രണ്ടു ഡോസുകളും ഒരേ വാക്‌സിൻ തന്നെയാണ് നൽകുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ത മായാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുക.
ഇത് സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കുമെന്ന് ആണ് സൂചന. കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ടം പോലെ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും ഗുരുതര രോഗങ്ങൾ ഉള്ള 60 വയസ്സ് പിന്നിട്ടവർക്കുമാണ് ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് വിതരണം ഉണ്ടാകുക.