“തപാൽ വോട്ടെടുപ്പിന്” തുടക്കം കുറിച്ചു. നാലു ലക്ഷത്തിലധികം പേർക്ക് തപാൽ വോട്ട്
“തപാൽ വോട്ടെടുപ്പിന്” തുടക്കം കുറിച്ചു. നാലു ലക്ഷത്തിലധികം പേർക്ക് തപാൽ വോട്ട്. കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ വോട്ടുകൾ ആയി തുടങ്ങി. തപാൽ വോട്ടെടുപ്പ് ആണ് തുടങ്ങിയത്. 80 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവ് ആയവർ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ട് ചെയ്യാൻ അർഹതയുള്ളത്.
പോളിങ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി ആണ് വോട്ട് ചെയ്യാൻ അനുവദിക്കുന്നത്. അതിനുള്ള ദിവസവും സമയവും മുൻകൂട്ടി തന്നെ അറിയിച്ച ശേഷമാണ് പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നത്. സൂക്ഷ്മ നിരീക്ഷകർ, രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവർ ഉൾപ്പെട്ടതാണ് സംഘം.
ഈ മാസം 17 വരെയുള്ള സമയത്തിനിടയിൽ 4.2 ലക്ഷം പേരാണ് തപാൽ വോട്ടിന് അപേക്ഷിച്ചത്. ഇവർക്കെല്ലാം പോളിംഗ് ബൂത്തിൽ നേരിട്ട് വന്നു വോട്ട് ചെയ്യാൻ സാധിക്കാത്തവർ ആണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് തപാൽ വോട്ട് അനുവദിക്കുകയായിരുന്നു. തപാൽ വോട്ട് അന്നുതന്നെ പോളിംഗ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മടക്കി നൽകണമെന്നാണ് നിയമം.