ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കുക, 2 പ്രധാന മാറ്റങ്ങൾ വരുന്നു
കടകളിലൂടെ സാധനങ്ങൾ വാങ്ങുന്നവരും വിൽക്കുന്നവരും അറിയേണ്ടതും കൂടാതെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും അറിഞ്ഞിരിക്കേണ്ടതും ആയ പ്രധാനപ്പെട്ട രണ്ടു മാർഗ്ഗങ്ങളാണ് താഴെ പറയുന്നത്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ ലൈസൻസും രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദ്ദേശിച്ചിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ നൽകാനുള്ള ടോൾ ഫ്രീ നമ്പറായ 1 8 0 0 4 2 5 1 1 2 5 ഇത് വലിപ്പത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ വി ആർ വിനീഷ് അറിയിച്ചു.
ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്. വെബ് പോർട്ടൽ വഴി ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ നേടുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ക്കായി ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറെയോ ഭക്ഷ്യസുരക്ഷാ ഓഫീസറെയോ സമീപിക്കാവുന്നതാണ്.
മറ്റൊരു അറിയിപ്പ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജ് നിബന്ധനകളിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ അടുത്ത ഏപ്രിൽ ഒന്നുമുതൽ സ്ഥാപനത്തിൽ വരുത്തുന്നതായിരിക്കും. ഇതിനായി ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മ്യൂണിറ്റീസ് റൂൾസ് 2011 ഭേദഗതി ചെയ്ത് ഉപഭോക്തൃ മന്ത്രാലയം വിജ്ഞാപനമിറക്കി ഇരിക്കുകയാണ്.
ഒരു കിലോയിൽ കൂടുതൽ തൂക്കമുള്ള ഉൽപ്പന്നം ആണെങ്കിൽ ഓരോ കിലോക്കും എത്ര രൂപ എന്ന് പാക്കറ്റിൽ വ്യക്തമാക്കണം. ഉദാഹരണത്തിന് അഞ്ചു കിലോ തൂക്കമുള്ള പഞ്ചസാര പാക്കറ്റിൽ നിലവിൽ മൊത്ത വിലയും അഞ്ച് കിലോ എന്നതുമാണ് രേഖപ്പെടുത്തുക. പുതിയ നിബന്ധന പ്രകാരം ഒരു കിലോ പഞ്ചസാരക്ക് എത്ര രൂപയാണ് എന്ന വിവരം കൂടി രേഖപ്പെടുത്തേണ്ടതാണ്.
ഒരു കിലോക്ക് താഴെയുള്ള ഉൽപ്പന്നം ആണെങ്കിൽ ഗ്രാമിന് എന്ത് വില എന്നത് കൂടി ചേർക്കേണ്ടതാണ്. സമാനമായി ലിറ്റർ, മില്ലി ലിറ്റർ, മീറ്റർ, സെൻറീമീറ്റർ തുടങ്ങിയ തോതുകളിൽ അനുയോജ്യമായ യൂണിറ്റുകളുടെ വിവരവും ചേർക്കേണ്ടതാണ്. ഇതുകൂടാതെ ഇറക്കുമതിചെയ്ത വസ്തുക്കളിൽ ഉൽപാദന മാസവും വർഷവും ചേർക്കണം. മുൻകൂർ പാക്ക് ചെയ്ത് വിൽപന നടത്തുന്ന ഉൽപ്പന്നങ്ങളുടെ പുറത്ത് നികുതി ഉൾപ്പെടെ മൊത്തവില ഇന്ത്യൻ കറൻസിയിലും ഉൾപ്പെടുത്തേണ്ടതാണ്.
പാൽ, ബിസ്ക്കറ്റ്, ഭക്ഷ്യഎണ്ണ, ആട്ട, ശീതളപാനീയങ്ങൾ തുടങ്ങിയ 19 ഇനങ്ങളുടെ പാക്കറ്റ് നിശ്ചിത അളവിൽ ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കും. ഇവ ഉത്പാദകരുടെ താത്പര്യമനുസരിച്ചുള്ള അളവിൽ അല്ലെങ്കിൽ തൂക്കത്തിൽ പാക്ക് ചെയ്യാവുന്നതാണ്.