യാത്ര വാഹനങ്ങളിൽ 6 എയർ ബാഗുകൾ നിർബന്ധം ആക്കുന്നു, വാഹനത്തിന്റെ മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവർക്ക് ഇനി ധൈര്യമായി യാത്ര ചെയ്യാം
രാജ്യത്തെ റോഡുകളിൽ ഒരുപാട് വാഹനങ്ങൾ കൂടിയതനുസരിച്ചു അമിത വേഗതയും കൂടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ യാത്രക്കാരുടെ സുരക്ഷക്കായി പല നിയമങ്ങളും കൊണ്ടുവരാറുണ്ട്. അതിലൊരു നിയമമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതായത് യാത്രാ വാഹനങ്ങൾക്ക് 6 എയർ ബാഗുകൾ നിർബന്ധം ആക്കുന്ന കരട് വിജ്ജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷക്കുവേണ്ടിയാണു ഈ നിയമമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി അറിയിച്ചു.
2019 ൽ ആണ് നാലു ചക്ര വാഹങ്ങളിൽ ഡ്രൈവർക്ക് എയർ ബാഗ് നിർബന്ധം ആക്കിയത്. ഡ്രൈവർ സീറ്റിൽ എയർബാഗ് ഘടിപ്പിച്ച വാഹനങ്ങൾ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ എന്നായിരുന്നു 2019 ജൂലൈയിൽ പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ 2022 ജനുവരി 1 മുതൽ പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ ഡ്രൈവറുടെ അടുത്ത സീറ്റിൽ ഉള്ള ആൾക്ക് കൂടി വേണ്ടി എയർബാഗ് ഘടിപ്പിക്കണം എന്ന നിബന്ധന വന്നിരുന്നു.
ഇപ്പോൾ നാലു ചക്ര വാഹങ്ങളിൽ 6 എയർ ബാഗുകൾ നിർബന്ധം ആക്കുന്ന കരട് വിജ്ഞാപനത്തിനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷക്കുവേണ്ടിയാണ് ഈ മുൻകരുതലുകൾ. 8 യാത്രക്കാരുള്ള ഒരു വാഹനത്തിൽ കുറഞ്ഞത് 6 എയർ ബാഗ് എങ്കിലും വേണമെന്നാണ് പറയുന്നത്. മുൻവശങ്ങളിൽ നിന്നും സൈഡിൽ നിന്നും വരുന്ന അപകടങ്ങളിൽ നിന്നും രക്ഷ നേടാനാണ് ഈ നീക്കം. ഈ പരിഷ്ക്കാരം നടപ്പിലാക്കുന്നതോടെ മുൻ സീറ്റുകളിലും പിൻ സീറ്റുകളിലും ഇരിക്കുന്നവർക്ക് ഇനി മുതൽ ധൈര്യമായി യാത്ര ചെയ്യാം.